
ഡൽഹി: യെമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം ഓഗസ്റ്റ് 24 അല്ലെങ്കിൽ 25 തീയതികളിൽ നടപ്പാക്കുമെന്ന് സുവിശേഷകനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോൾ സുപ്രീം കോടതിയിൽ അറിയിച്ചു. ഈ വിഷയത്തിൽ ചർച്ചകൾ ഒഴിവാക്കാൻ മൂന്ന് ദിവസത്തേക്ക് മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പോൾ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് എന്നിവരടങ്ങുന്ന ബെഞ്ച് ഹർജി പരിഗണിച്ച് നോട്ടീസ് അയച്ചു.നിമിഷ പ്രിയയുടെ അപേക്ഷ പ്രകാരമാണ് മാധ്യമ വാർത്തകൾക്ക് താത്കാലിക വിലക്ക് ആവശ്യപ്പെട്ടതെന്ന് ഹർജിയിൽ പോൾ വ്യക്തമാക്കി. വധശിക്ഷയുമായി ബന്ധപ്പെട്ട സംസാരങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാക്കണമെന്നാണ് നിമിഷയുടെ ആഗ്രഹമെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. കേസിന്റെ സങ്കീർണത കണക്കിലെടുത്ത്, മാധ്യമ റിപ്പോർട്ടുകൾ തടയുന്നത് ചർച്ചകൾക്ക് സഹായകമാകുമെന്നാണ് ഹർജിയിലെ വാദം. സുപ്രീം കോടതി ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.