
ന്യൂഡല്‍ഹി : കൊലപാതക കുറ്റത്തില്‍ യെമന്‍ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ വീണ്ടും പ്രതീക്ഷകള്‍ തെളിയുന്നു. മോചനം സംബന്ധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി നടത്തുന്ന ചര്‍ച്ചകളില്‍ ചില ശുഭസൂചനകള്‍ ലഭിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ഇപ്പോഴുള്ള ശ്രമങ്ങള്‍. വരും ദിവസങ്ങളില്‍ എല്ലാവരില്‍ നിന്നും സഹകരണം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ.
അതേസമയം, ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും വധശിക്ഷയില്‍ കുറഞ്ഞതൊന്നും സമ്മതിക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫെത്താ മെഹ്ദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തലാലിന്റെ ക്രൂരമായ കൊലപാതകംകൊണ്ട് മാത്രമല്ല, ദീര്‍ഘമായ നിയമനടപടികളാലും കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും കുറ്റകൃത്യത്തെ ന്യായീകരിക്കുകയും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. മാത്രമല്ല ദയാധനം സ്വീകരിക്കുന്നത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്നതും കുടുംബത്തിന്റെ അഭിമാന പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്.













