
കൊച്ചി : യെമന്‍ പൗരന്റെ മരണവുമായി ബന്ധപ്പെട്ട് യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ശേഷം പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ആശ്വാസധനം സ്വീകരിച്ചു നിമിഷയുടെ മോചനത്തിനു കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ഇപ്പോള്‍ നടത്തുന്നത് അവസാന ശ്രമമാണ്. രണ്ടു ദിവസത്തിനകം കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് യെമനില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം അറിയിച്ചത്.
തലാലിന്റെ കുടുംബവുമായി നടന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തത് ആശങ്കയാണ്. അതിനിടെ, സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ അഭിപ്രായഭിന്നതകളും ഉടലെടുത്തിരുന്നു. രണ്ടു ഘട്ടമായി 40 ലക്ഷത്തോളം രൂപ യെമനിലേക്കു കൈമാറിയെന്നും എന്നാല്‍ ചര്‍ച്ചയുടെ പുരോഗതി സാമുവല്‍ ജെറോം കൃത്യമായി അറിയിച്ചില്ലെന്നും കൗണ്‍സില്‍ അംഗം സുഭാഷ് ചന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണു യെമന്‍ പ്രസിഡന്റ് നിമിഷയുടെ വധശിക്ഷ ശരിവെച്ചത്. നിമിഷയുടെ ദയാഹര്‍ജി അനുവദിക്കാതെയുള്ള നടപടിയായിരുന്നു. ഒരുമാസത്തിനകം വധശിക്ഷ നടപ്പാകുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍, നിമിഷയുടെ മോചനം സാധ്യമാകാന്‍ ഇനി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആശ്വാസധനം സ്വീകരിച്ചു മാപ്പു നല്‍കുക മാത്രമാണ് ഏകവഴി.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നിന്ന് 2008ല്‍ 19 വയസ്സുള്ളപ്പോള്‍ നിമിഷ പ്രിയ നഴ്സിംഗ് ജോലി തേടി യെമനിലേക്ക് പോയി. 2020-ല്‍, രാജ്യത്തെ ഒരു പ്രാദേശിക കോടതി, തലാല്‍ അബ്ദു മഹ്ദി എന്ന യെമന്‍ പൗരനെ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയതിന് നിമിഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ ബോഡി വധശിക്ഷയ്ക്ക് പച്ചക്കൊടി കാട്ടി. എങ്കിലും ഇരയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് തേടാനുള്ള വഴിയൊരുങ്ങിയതിനാല്‍ പിന്നീടുള്ള ശ്രമങ്ങളെല്ലാം അതിലായിരുന്നു.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ്, യെമനിലെ പ്രാദേശിക ആദിവാസി നേതാക്കളുമായും ഇരയുടെ കുടുംബവുമായും ചര്‍ച്ചയിലൂടെ മാപ്പ് നേടാനുള്ള ഏക അവസരമാണ് കേന്ദ്രത്തിന്റെ ഇടപെടലെന്നാണ് പ്രതീക്ഷ പങ്കുവയ്ക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയ്ക്ക് യെമനില്‍ നയതന്ത്ര സാന്നിധ്യമില്ല. ഇരയുടെ കുടുംബവുമായും പ്രാദേശിക രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ വൈകുന്നത് പ്രാഥമികമായി ഇന്ത്യന്‍ സര്‍ക്കാര്‍ അവിടെ ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.