നിപ: കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തുന്നു. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് നാഷണല്‍ ഔട്ട് ബ്രേക്ക് റസ്‌പോണ്‍സ് ടീമായിരിക്കും എത്തുക. കേരളത്തിന്റെ സംസ്ഥാന യൂണിറ്റുമായി ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാമും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്.

സംസ്ഥാനത്തെ നിപ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നപടിയുടെ ഭാഗമായാണ് കേന്ദ്ര സംഘം കേരളത്തിലെത്തുന്നത്അതേസമയം, പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡോക്ടേഴ്സ് അറിയിച്ചു. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.