പ്രധാനമന്ത്രി മോദി ട്രംപുമായി അത്തരം ഒരു സംഭാഷണവും നടത്തിയിട്ടില്ല, റഷ്യൻ എണ്ണ വാങ്ങില്ലെന്ന ഉറപ്പ് കിട്ടിയെന്ന പിന്റെ അവകാശവാദം തള്ളി ഇന്ത്യ

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ റഷ്യൻ എണ്ണ വാങ്ങൽ സംബന്ധിച്ച അവകാശവാദം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ ഇത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാൾ വ്യക്തമാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനെ നിഷേധിച്ചുകൊണ്ട് മന്ത്രാലയം രാവിലെ പത്രക്കുറിപ്പ് ഇറക്കി. വാർത്താ സമ്മേളനത്തിലും ഇക്കാര്യം ആവർത്തിച്ചു.

ട്രംപുമായി എണ്ണ വാങ്ങൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സംഭാഷണവും നടന്നിട്ടില്ലെന്ന് ജയ്സ്വാൾ പറഞ്ഞു. ടെലിഫോൺ വഴിയോ മറ്റേതെങ്കിലും രൂപത്തിലോ അത്തരം ചർച്ചകൾ ഉണ്ടായതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും ദേശീയ താൽപ്പര്യങ്ങൾക്കനുസൃതവുമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നത് സാമ്പത്തികവും ഊർജസുരക്ഷാ കാര്യങ്ങളും പരിഗണിച്ചാണെന്ന് സൂചിപ്പിച്ചു.

ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞത്, ഇന്ത്യ എണ്ണ വാങ്ങുന്നതിൽ തനിക്ക് സന്തോഷമില്ലായിരുന്നു എന്നാണ്. മോദി റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് ഉറപ്പ് നൽകിയെന്നും അത് മോസ്കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉടനടി നിർത്താൻ കഴിയില്ലെങ്കിലും അത് നടപ്പിലാകുമെന്നും ചൈനയെയും ഇതിന് പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ നിഷേധം അന്താരാഷ്ട്ര ബന്ധങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

More Stories from this section

family-dental
witywide