
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലം മുതലേ ചങ്കും ചങ്കും ആയിരുന്നു ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും. അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ രണ്ടാം വട്ടം ട്രംപ് അധികാരമേറിയതോടെ ഇരുവരും തമ്മിലുള്ള ബന്ധവും തീവ്രമായി. ഒരു ഘട്ടത്തിൽ സൂപ്പർ പ്രസിഡന്റ് എന്ന വിശേഷണം പോലും സ്വന്തമായ മസ്ക്ക് പിന്നീട് അകലുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഡോജിൽ നിന്ന് മസ്ക് പടിയിറങ്ങിയതിനു പിന്നാലെ ബന്ധം ഏറ്റവും മോശമായ നിലയിലാണ്. ഏറ്റവും ഒടുവിൽ ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നുമുള്ള മസ്കിൻ്റെ വെളിപ്പെടുത്തൽ കൂടിയായതോടെ അക്ഷരാർഥത്തിൽ ട്രംപ്-മസ്ക് യുദ്ധം കത്തികാളുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇരുവരും തമ്മിലുള്ള പോര് തന്നെയാണ് പ്രധാന ചർച്ച.
മസ്ക് v/s ട്രംപ് എന്ന ഹാഷ്‌ടാഗോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളെത്തുന്നത്. ‘ബ്ലോക്ക്ബസ്റ്റർ സിനിമ’ എന്നാണ് പല എക്സ് ഉപയോക്താക്കളും ട്രംപ്-മസ്ക് യുദ്ധത്തെ വിശേഷിപ്പിക്കുന്നത്. “മസ്‌ക് v/s ട്രംപ് യുദ്ധം കാണാൻ പണം വേണ്ടെന്നത്(ഫ്രീ-ടു-എയർ) വളരെ മികച്ച കാര്യമാണ്. അതിനാൽ നമുക്കെല്ലാവർക്കും ഇത് ആസ്വദിക്കാൻ കഴിയും. #MuskVsTrump”- എന്നും ഉപയോക്താക്കൾ കുറിക്കുന്നുണ്ട്.
റാപ്പർമാരായ ഡ്രേക്ക്, കെൻഡ്രിക് ലാമർ എന്നിവർ തമ്മിലുള്ള ഡ്രാമയുമായും, “മീൻ ഗേൾസ്” എന്ന നെറ്റ്ഫ്ലിക്സ് സീരിസുമായും ഇരുവരുടെയും യുദ്ധത്തെ താരതമ്യം ചെയ്യുന്ന ഉപയോക്താക്കളും കുറവല്ല. ട്രംപ് പ്ലാസയ്ക്ക് മുന്നിൽ കത്തുന്ന ടെസ്‌ല കാർ മീം ആക്കിയവരെയും സോഷ്യൽ മീഡിയയിൽ കാണാം. ‘ദി സിംപ്‌സൺസ്’ എന്ന സീരിസിലെ രംഗം എഡിറ്റ് ചെയ്ത മീമും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിനിടയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും റഷ്യൻ പ്രസിഡന്റ് പുടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ഫോൺ വിളിയും ട്രോളുകളിൽ ഇടം പിടിച്ചിട്ടുണ്ട്.