ലൈംഗിക പീഡന – ഭ്രൂണഹത്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി നിർദേശം. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ട. അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്നും കെപിസിസി പ്രവർത്തകർക്ക് നിർദ്ദേശം നൽകി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് തടഞ്ഞത്. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി.
ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ രാഹുൽ മാങ്കൂട്ടത്തിൽ ഓണാക്കിയിരുന്നു. എന്നാൽ രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാൽ രണ്ടാമത്തെ കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകി.
No more interference in Rahul’s issue; KPCC asks not to overreact on social media over arrest averted










