‘ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതിന് നൊബേല്‍ സമ്മാനം തരില്ല’: വീണ്ടും ക്രെഡിറ്റ് അവകാശപ്പെട്ട് ട്രംപ്

വാഷിംഗ്ടണ്‍ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിച്ചുവെന്ന തന്റെ അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് പാകിസ്താന്‍ നിര്‍ദേശിച്ചിരുന്നു. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നൊബേല്‍ സമ്മാനം ട്രംപിന് നല്‍കണമെന്നായിരുന്നു പാക്കിസ്താന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ‘തടഞ്ഞതിന്’ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് നല്‍കില്ലെന്നായിരുന്നു ട്രംപിന്റെ നിരാശാ പ്രകടനം. ‘അവര്‍ എനിക്കത് തരില്ല. തരാനാണെങ്കില്‍ ഇതിനകംതന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവര്‍ ലിബറലുകള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ’, നൊബേല്‍ നിര്‍ദേശത്തേക്കുറിച്ചുള്ള വാര്‍ത്തകളോട് ട്രംപ് പ്രതികരിച്ചു.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല, ഈജിപ്തും എത്യോപ്യയും തമ്മിലുള്ള സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് നൊബല്‍ സമ്മാനം ലഭിക്കില്ല, മിഡില്‍ ഈസ്റ്റില്‍ അബ്രഹാം ഉടമ്പടികള്‍ നടത്തിയതിന് എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല…’ എന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ‘ഇല്ല, റഷ്യ/ഉക്രെയ്ന്‍, ഇസ്രായേല്‍/ഇറാന്‍ എന്നിവയുള്‍പ്പെടെ ഞാന്‍ എന്ത് ചെയ്താലും എനിക്ക് നൊബേല്‍ സമാധാന സമ്മാനം ലഭിക്കില്ല, ആ ഫലങ്ങള്‍ എന്തുതന്നെയായാലും, പക്ഷേ ജനങ്ങള്‍ക്കറിയാം, എനിക്ക് അതാണ് പ്രധാനം!’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide