
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ അതൃപ്തി പ്രകടമാക്കി തിരുവനന്തപുരം എം പിയും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗവുമായ ശശി തരൂർ രംഗത്തെത്തി. നിലമ്പൂർ പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് ശശി തരൂര്‍ പരസ്യമായി പ്രകടിപ്പിച്ചത്. കോൺഗ്രസിലെ താരപ്രചാരകരുടെ പട്ടികയിലുള്ള തരൂരിന്‍റെ അസാന്നിധ്യം നിലമ്പൂരിൽ ശ്രദ്ധേയമായിരുന്നു. നിലമ്പൂരില്‍ വരാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നും തരൂര്‍ പരസ്യമായി പ്രതികരിച്ചു. നിലമ്പൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും പക്ഷേ, പാര്‍ട്ടിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും ശശി തരൂര്‍ വിവരിച്ചു. ബിജെപിയിലേക്ക് പോകുന്നു എന്നുള്ള അഭ്യൂഹം തരൂര്‍ തള്ളിക്കളഞ്ഞു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരംഗമാണെന്നും എവിടേക്കും പോകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ഒരു ചുമതല ഏറ്റെടുത്താല്‍ അതില്‍ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണം എന്നതാണെന്നും തന്റെ ലൈന്‍ മാറിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണെന്നും ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും ശശി തരൂര്‍ വിശദീകരിച്ചു.