
ഒസ്ലോ: 2025 സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയ വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് അറിയപ്പെടുന്നത്. സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന.
അതേസമയം, സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരത്തിന് അര്‍ഹനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഗാസ വെടിനിര്‍ത്തലും അധികാരത്തിലേറി ഏഴ് മാസത്തിനകം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിനാലും താന്‍ സമാധാന നൊബേലിന് അർഹനാണ് എന്നായിരുന്നു ട്രംപിന്‍റെ വാദം.
ഫ്രാൻസിസ് മാർപാപ്പ, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുടെ പേരുകൾ ഉൾപ്പെടെ ഇത്തവണത്തെ 338 നാമനിർദേശങ്ങളായിരുന്നു നൊബേലിന് ലഭിച്ചത്.