
പ്യോംഗ്യാംഗ്: ആണവ ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ പൂർണ്ണ സജ്ജരായിരിക്കാൻ ഉത്തരവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചതിന് ശേഷമാണ് കിം ഇത്തരമൊരു ഉത്തരവ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷാ അന്തരീക്ഷം ലംഘിക്കുകയും ഏറ്റുമുട്ടൽ സാദ്ധ്യതകൾ ഉയർത്തുകയും ചെയ്യുന്ന ശത്രുക്കൾക്കുള്ള മുന്നറിയിപ്പാണ് പരീക്ഷണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തിന്‍റെ വിവിധ ആണവ ഓപ്പറേഷൻ മാർഗങ്ങൾ എപ്പോഴും സജ്ജമാണെന്ന് ലോകത്തിന് മുന്നില്‍ കാണിക്കാനാണ് കിം ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച പ്രതിരോധശേഷിയും പര്യാപ്തയുമാണ് ഗ്യാരണ്ടി ചെയ്യുന്നതെന്ന് പരീക്ഷണ വിക്ഷേപണത്തിന് ശേഷം കിം ജോംഗ് ഉൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ആണവശക്തിയുടെ കൂടുതൽ സമഗ്രമായ യുദ്ധസജ്ജീകരണം, അവയുടെ ഉപയോഗത്തിനുള്ള പൂർണ്ണ തയ്യാറെടുപ്പ് എന്നിവ നേടുന്നതിലൂടെ, വിശ്വസനീയമായ ആണവ കവചം ഉപയോഗിച്ച് ദേശീയ പരമാധികാരവും സുരക്ഷയും ശാശ്വതമായി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഇത് ഡിപിആർകെയുടെ (ദി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ളിക് ഒഫ് കൊറിയ) ആണവ സായുധ സേനയുടെ ഉത്തരവാദിത്ത ദൗത്യവും കടമയുമാണെന്നും കെസിഎൻഎ ചൂണ്ടിക്കാട്ടുന്നു. കൊറിയൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ തീരത്തിന് സമീപമുള്ള കടലിന് മുകളിൽ ബുധനാഴ്ചയാണ് മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തിയത്.കിം ശത്രുരാജ്യങ്ങളുടെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അമേരിക്കയെയും ദക്ഷിണ കൊറിയയെയുമാണ് ലക്ഷ്യംവച്ചതെന്നാണ് സൂചന. കിമ്മുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു.