സോൾ: ട്രംപും ഷി ജിൻപിങും ദക്ഷിണ കൊറിയയിൽ നടക്കുന്ന എപെക് ഉച്ചകോടിക്കായി എത്താനിരിക്കെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നടക്കാനിരിക്കെയുള്ള മിസൈൽ പരീക്ഷണം ആഗോള തലത്തിൽ ചർച്ചയായിട്ടുണ്ട്.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ദക്ഷിണ കൊറിയയിലെ ഗ്യോങ്‌ജുവിൽ നടക്കുന്ന ഏഷ്യ – പസഫിക് ഇക്കണോമിക് കോ – ഓപ്പറേഷൻ (എപെക്) ഉച്ചകോടിക്കായി എത്താനിരിക്കെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം.
ഉത്തര കൊറിയയുടെ ഏത് പ്രകോപനത്തെയും പ്രതിരോധിക്കാൻ സജ്ജമാണെന്നും യുഎസുമായുള്ള സൈനിക സഖ്യം തങ്ങൾക്കുണ്ടെന്ന കാര്യം കിം ജോംഗ് ഉൻ മറക്കരുതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. എന്നാൽ മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണത്തിന്‍റെ പശ്ചാത്തലം ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന എപെക് ഉച്ചകോടിയിൽ ചർച്ചയായേക്കും. കൂടാതെ മേഖലയിലെ സൈനിക – രാഷ്ട്രീയ സംഘർഷങ്ങളും ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകാനിടയുണ്ട്.
North Korea tests ballistic missiles again ahead of Trump’s Asia visit












