
ഹൈദരാബാദ്: ഭൂമിയെ നീരീക്ഷിക്കാനായി ഐഎസ്ആര്‍ഒയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും സംയുക്ത ദൗത്യമായ ‘നൈസാര്‍’ (നാസ- ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് വൈകുന്നേരം 5.40-ന് ജിഎസ്എള്‍വി എഫ്16 റോക്കറ്റിലേറിയാണ് നൈസാര്‍ വിക്ഷേപിച്ചത്.
ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെ സൗര-സ്ഥിര ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂഷ്മമായി നിരീക്ഷിച്ച് നൈസാര്‍ വിവരങ്ങള്‍ കൈമാറും. 150 കോടി ഡോളറാണ് (ഏകദേശം 13,000 കോടി രൂപ) ഈ ദൗത്യത്തിനായി ചെലവഴിച്ചിരിക്കുന്നത്. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ പ്രദേശത്തിന്റെയും വ്യക്തമായ വിവരങ്ങളും ഉപഗ്രഹം ശേഖരിക്കും.
ഈ വിവരങ്ങള്‍ നാസയുടെയും എന്‍ആര്‍എസ്സിയുടെയും (നാഷണല്‍ റിമോട്ട് സെന്‍സറിങ് സെന്റര്‍) വെബ്‌സൈറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. 2,400 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍, ദുരന്ത നിവാരണം, കാലാവസ്ഥാ, കാര്‍ഷിക മേഖല തുടങ്ങിയ എല്ലാ മേഖലകൾ സംബന്ധിച്ചും നൈസാര്‍ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്നുളള ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം കൂടിയാണിത്.