‘യുദ്ധത്തിലല്ല, ബുദ്ധനിലാണ് ഭാവി’ പ്രവാസി ഭാരതീയ ദിവസിൽ പ്രധാനമന്ത്രി ; പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു

ഭുവനശ്വര്‍: 18-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന ഈ സുപ്രധാന സമ്മേളത്തില്‍ ഇന്നത്തെ പ്രധാന ആകര്‍ഷണമായത് പ്രധാനമന്ത്രി വെര്‍ച്വലായി ഫ്‌ളാഗ് ഓഫ് ചെയ്ത പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണ്. പ്രവാസി ഭാരതീയ എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ട്രെയിന്‍ 45 നും 65 നും ഇടയില്‍ പ്രായമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമുള്ളതാണ്.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പ്രധാന വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കായിരിക്കും യാത്ര ചെയ്യുക.

ട്രെയിനില്‍ 156 പേര്‍ക്ക് യാത്ര ചെയ്യാം. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. പ്രവാസി തീര്‍ത്ഥ ദര്‍ശന്‍ യോജനയുടെ ഭാഗമാണ് ഈ ട്രെയിന്‍ സംവിധാനം.

പ്രവാസികള്‍ അവരുടെ മാതൃരാജ്യത്തിന് നല്‍കിയ സംഭാവനകളെ ആദരിക്കുന്ന വേദികൂടിയാണ് പ്രവാസി ഭാരതീയ ദിവസ്. ‘വികസിത ഭാരതത്തിലേക്കുള്ള പ്രവാസികളുടെ സംഭാവന’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജനുവരി 8 മുതല്‍ ജനുവരി 10 വരെ വിദേശകാര്യ മന്ത്രാലയവും ഒഡീഷ സര്‍ക്കാരും സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നു.

ഇന്ത്യയുടെ അംബാസഡര്‍മാരായി പ്രവാസികളെ എപ്പോഴും താന്‍ കണക്കാക്കാറുണ്ടെന്നും ഇന്ത്യയുടെ പൈതൃകത്തിന്റെ കരുത്ത് കാരണം, ഭാവി യുദ്ധത്തിലല്ല, മറിച്ച് ബുദ്ധനിലാണെന്ന് ലോകത്തോട് പറയാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും മോദി പറഞ്ഞു.

അതേസമയം പ്രത്യേക ട്രെയിനിന്റെ ആദ്യ യാത്രയില്‍ പങ്കാളിയാകുന്ന പ്രവാസികള്‍ വലിയ ആവേശത്തിലാണ്. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക വന്ദന ജിന്‍ഗന്‍ അടക്കം കന്നി യാത്രയില്‍ ഭാഗമാകുകന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ അഛന്‍ റെയില്‍വേയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും താന്‍ ധാരാളം ട്രെയിന്‍ യാത്രകള്‍ ചെയ്യുകയും അതിഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നും വന്ദന വ്യക്തമാക്കി. ആളുകളുമായി അടുത്തിട പഴകാന്‍ ട്രെയിന്‍ യാത്ര അവസരമൊരുക്കുമെന്നും വന്ദന പറഞ്ഞു. മാത്രമല്ല, പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനും ഈ ട്രെയില്‍ യാത്രയുടെ ഭാഗമാകാനും എത്തിയതിനാല്‍ അമേരിക്കയില്‍ അടുത്ത് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണം തനിക്ക് മിസ് ചെയ്യുമെന്നും വന്ദന പറഞ്ഞു. എന്നാല്‍ അത്രയും പ്രധാനപ്പെട്ട ചടങ്ങിന് സാക്ഷിയാകാതെ ഇന്ത്യയിലെത്തിയതുതന്നെ ഈ യാത്രയ്ക്ക് താന്‍ അത്രയേറെ പ്രാധാന്യം നല്‍കുന്നതിനാലാണെന്നും സാമൂഹിക പ്രവര്‍ത്തക കൂടിയായ വന്ദന കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide