
14 ഇന സാധനങ്ങളുമായി സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുകയെന്നും സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓണക്കിറ്റിൽ പഞ്ചസാര -1 കിലോ, വെളിച്ചെണ്ണ – 500 മില്ലി, തുവര പരിപ്പ് – 250 ഗ്രാം, ചെറുപയര്‍ പരിപ്പ് – 250 ഗ്രാം, വന്‍ പയര്‍ – 250 ഗ്രാം , കശുവണ്ടി 50 ഗ്രാം, നെയ് (മില്‍മ) – 50 മില്ലി, ശബരി ഗോള്‍ഡ് ടീ – 250 ഗ്രാം, ശബരി പായസം മിക്‌സ് – 200 ഗ്രാം, ശബരി സാമ്പാര്‍ പൊടി – 100ഗ്രാം, ശബരി മുളക് പൊടി – 100 ഗ്രാം, മഞ്ഞൾപ്പൊടി – 100 ഗ്രാം, മല്ലി പൊടി – 100 ഗ്രാം, ഉപ്പ് – 1 കിലോ എന്നിവയാണ് ഉണ്ടാകുക.
അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ് എന്നിവയാണ് പുതിയതായി പുറത്ത് ഇറക്കിയ സാധങ്ങൾ. ഓണം പ്രമാണിച്ച് വലിയ വില കുറവിൽ ലഭിക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ ഇത്തവണ സബ്സിഡി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തും. വെളിച്ചെണ്ണയുടെ വില മാർക്കറ്റിൽ കുറച്ചു വരുവാനുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി ഇത്തവണയും വിലക്കുറവില്‍ സപ്ലൈകോ ഓണച്ചന്ത നടത്തും.
വിവിധ ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉത്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്‍റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കുറവില്‍ ലഭ്യമാകും