
വാഷിങ്ടൺ: ഖത്തറിൽ നിന്ന് 400 മില്യൺ ഡോളറിന്റെ വിമാനം സമ്മാനമായി സ്വീകരിക്കാൻ തീരുമാനിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർ ഫോഴ്സ് വണ്ണിന് പകരം താൽക്കാലികമായി ഖത്തർ നൽകിയ വിമാനം ഉപയോഗിക്കുമെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു. പ്രതിപക്ഷം വിമർശനം ശക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സൗജന്യ സമ്മാനം സ്വീകരിച്ചില്ലെങ്കിൽ മണ്ടത്തരമാകുമെന്നും വിഡ്ഢികൾ മാത്രമേ അങ്ങനെ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. ഖത്തർ രാജകുടുംബത്തിൽ നിന്ന് ബോയിങ് 747-8 ജംബോ വിമാനം സമ്മാനമായി ലഭിച്ചുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് ട്രംപ് അറിയിച്ചത്.
ബോയിങ് 747 വിമാനം യു.എസ് എയർഫോഴ്സിനാണ് ലഭിച്ചത്. തനിക്ക് വ്യക്തിപരമായി ലഭിച്ചതല്ല വിമാനം. ഖത്തറിൽ നിന്നുള്ള സമ്മാനമാണിത്. എയർഫോഴ്സ് വൺ വിമാനത്തിന് പകരം താൽക്കാലികമായി ഇത് ഉപയോഗിക്കും. പുതിയ ബോയിങ് വിമാനം എത്തുന്നത് വരെയായിരിക്കും ഇത്. വിഡ്ഢികൾ മാത്രമേ സൗജന്യ സമ്മാനം സ്വീകരിക്കാതിരിക്കുവെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ഡോണൾഡ് ട്രംപ് ചൂണ്ടിക്കാട്ടി.
വിമാനം സൗജന്യ സമ്മാനമായി ലഭിക്കുമ്പോൾ ജനങ്ങളുടെ കോടിക്കണക്കിന് രൂപ ലാഭിക്കാൻ സാധിക്കുമെന്നും ഇതുവഴി അമേരിക്കയെ വീണ്ടും മികച്ചതാക്കാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഖത്തർ സമ്മാനമായി നൽകിയ എയർക്രാഫ്റ്റിൽ മാസ്റ്റർ ബെഡ്റൂം, ഗസ്റ്റ് സ്യൂട്ട്, രണ്ട് ബാത്ത്റൂമുകൾ, അഞ്ച് ലോഞ്ചുകൾ, പ്രൈവറ്റ് ഓഫീസ്, അഞ്ച് കിച്ചനുകൾ എന്നിവയുണ്ട്. ഫ്രഞ്ച് കമ്പനിയായ അൽബെർട്ടോ പിന്റോയാണ് വിമാനം ഡിസൈൻ ചെയ്തത്.