ഓപ്പറേഷന്‍ നുംഖോർ; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്ത് കസ്റ്റംസ്

കോഴിക്കോട്: ഓപ്പറേഷന്‍ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിലാണ് ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തത്. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് ദുൽഖർ സൽമാന് സമൻസും കസ്റ്റംസ് നൽകി.

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങൾ മലയാള സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇൻ്റലിജെൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. കൂടാതെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലും പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നതിനായി വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയിൽ പെടുന്നതുമായ വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസിന്റെ അന്വേഷണം. ഭൂട്ടാനിൽ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌ത ശേഷം ഉയർന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുകയായിരുന്നു. ഇത്തരത്തിൽ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങൾ 200 എണ്ണം കേരളത്തിൽ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide