ഓപ്പറേഷൻ സിന്ധു: ഇന്ന് 36 മലയാളികൾ ഉൾപ്പെടെ 296 പേർ ഇസ്രായേലിൽ നിന്ന് തിരികെയെത്തി

ദില്ലി: ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ ഭാ​ഗമായി ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് 36 മലയാളികൾ ഉൾപ്പെടെ. 296 പേരടങ്ങുന്ന സംഘം ഇസ്രായേലിൽ നിന്ന് തിരികെയെത്തി.ഇതോടെ 67 മലയാളികൾ അടക്കം 890 ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് തിരികെയെത്തിച്ചു. ദില്ലിയിലെ പാലം എയർപോർട്ടിൽ രാവിലെ 11 ന് എത്തിയ ഇന്ത്യൻ എയർ ഫോഴ്സ് സി17 വിമാനത്തിൽ ആകെ 296 പ്രവാസി ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. മലയാളി പ്രവാസികൾക്ക് കൊച്ചി , തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനവും എത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ദില്ലിയിൽനിന്ന് പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളും ഇന്നലെ രാത്രി പരസ്പരം ആക്രമിച്ചിട്ടില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്ന് നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തിയിരുന്നു. 1