
ഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുമ്പോൾ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തേ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ധു’ എന്നാണ് പേര് നൽകിയിട്ടുള്ളത്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇവരെ കരമാര്‍ഗമോ, വ്യോമ മാര്‍ഗമോ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തിലാണ് എല്ലാ കാര്യങ്ങളും നടപ്പാക്കുക. ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും ഇവരെ നാട്ടിലേക്ക് എത്തിക്കുക.
ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. 110 ഇന്ത്യക്കാരുമായി ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തിയത്. ടെഹ്‌റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘമാണ് നാട്ടിലെത്തിയത്. ഇതില്‍ 90 പേരും കശ്മീരികളാണ്. അര്‍മേനിയന്‍ തലസ്ഥാനമായ യെരവാന്‍ വഴിയാണ് സംഘത്തെ നാട്ടിലെത്തിച്ചത്.