
ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ധു എന്ന പേര് നല്‍കി വിദേശകാര്യ മന്ത്രാലയം. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം നാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ഇന്ത്യയില്‍ എത്തും. ഇറാൻ അതിര്‍ത്തി വഴി അര്‍മേനിയയില്‍ എത്തിച്ച 110 വിദ്യാര്‍ഥികളാണ് നാളെ ഡല്‍ഹിയില്‍ എത്തുന്നത്. സംഘർഷം കാരണം പശ്ചിമേഷ്യയിലെ വ്യോമയാന മേഖലയില്‍ തടസം നേരിടുന്നതിനാല്‍ ചിലപ്പോള്‍ യാത്ര വൈകാനും സാധ്യതയുണ്ട്.
ആദ്യ സംഘത്തിൽ ജമ്മുകശ്മീരില്‍ നിന്നുള്ളവരാണ്. ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ഡല്‍ഹിയില്‍ എത്തുന്ന ഇവരെ നാട്ടിൽ എത്തിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിമാന മാര്‍ഗമോ, ട്രെയിന്‍ മുഖേനയോ ആകും സ്വദേശങ്ങളിലെത്തിക്കുക. ഇറാനിലെ ടെഹ്‌റാന്‍ വിട്ട 600 വിദ്യാര്‍ഥികള്‍ ക്വോമ നഗരത്തില്‍ തുടരുകയാണ്. ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.