
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷം കനത്തതോടെ ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനിലെ വിവിധമേഖലകളിൽനിന്നുള്ളവരെ ഏകോപിപ്പിച്ച് ഇന്ത്യൻ എംബസിയാണ് രക്ഷാദൗത്യത്തിന് നേതൃത്വംനൽകുന്നത്.
110 പേരുടെ ആദ്യസംഘം വ്യാഴാഴ്ചയാണ് പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയത്. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. ഇതിൽ ഭൂരിഭാഗവും കശ്മീർ സ്വദേശികളായിരുന്നു. ദൗത്യത്തിൻറെ ഭാഗമായി ഇതുവരെ അഞ്ച് പ്രത്യേകവിമാനങ്ങളാണ് ഇറാനിൽനിന്ന് ഇന്ത്യയിലെത്തിയത്.
ഞായറാഴ്ചയെത്തുന്ന വിമാനത്തിൽ പത്തോളം മലയാളികളുണ്ടാകും. സംഘർഷമേഖലകളിൽനിന്നെത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരളഹൗസിൽ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. നേപ്പാൾ, ശ്രീലങ്ക സർക്കാരുകളുടെ അഭ്യർഥനമാനിച്ച് ഇരുരാജ്യങ്ങളിൽനിന്നുള്ളവരെയും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമാക്കുമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Operation Sindhu1117 Indians return from Iran