
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ-പാക് സംഘർഷം നിർത്തിയതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന അവകാശ വാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. കഴിഞ്ഞ 70 ദിവസമായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് താൻ ഇടപെട്ടാണ് സംഘർഷം നിർത്തിയതെന്ന പ്രസ്‌താവനയിൽ വ്യക്തമായ മറുപടി വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പാർലമെന്റിൻറെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലും ട്രംപിൻ്റെ ഇന്ത്യ-പാകിസ്താൻ ‘വെടിനിർത്തൽ’ അവകാശവാദങ്ങൾക്ക് മോദി ഉത്തരം നൽകണമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഇന്ത്യ- പാക് സംഘർഷത്തിൽ മെയ് 10ന് യു.എസ് മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കുശേഷം ഇന്ത്യയും പാകിസ്താനും പൂർണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിനുശേഷം സംഘർഷങ്ങൾ പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന അവകാശവാദം നിരവധി തവണ ട്രംപ് ഉയർത്തി.ഈ വിഷയത്തിൽ ‘ഞങ്ങൾ ധാരാളം യുദ്ധങ്ങൾ നിർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് ഗുരുതരമായിരുന്നു. ഇന്ത്യയും പാകിസ്താനും വിമാനങ്ങൾ ആകാശത്ത് വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടിരിക്കാമെന്ന് ഞാൻ കരുതുന്നു. ഇരുകൂട്ടരും മുന്നോട്ടും പിന്നോട്ടും പോയി. അത് കൂടുതൽ വലുതായിക്കൊണ്ടിരുന്നു. വ്യാപാരം മുൻ നിർത്തി ഞങ്ങളത് പരിഹരിച്ചു. നിങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കണമെന്ന് ഞങ്ങൾ പറഞ്ഞു’ – യു.എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന ഇതാണ്.
പാർലമെന്റിൻറെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് 24-ാമത് തവണയും ‘ട്രംപ് മിസൈൽ പ്രയോഗിക്കുന്നു’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ-ചാർജ് കമ്യൂണിക്കേഷൻസ് ജയറാം രമേശ് പറഞ്ഞു. ഇത്തവണ പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പുതിയത് ‘അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടിരിക്കാം’ എന്നതാണെന്നും രമേശ് പറഞ്ഞു. 2019 സെപ്റ്റംബറിൽ ‘ഹൗഡി മോദി’യും 2020 ഫെബ്രുവരിയിൽ ‘നമസ്തേ ട്രംപും’ ഒക്കെയായി പ്രസിഡന്റ് ട്രംപുമായി വർഷങ്ങളുടെ സൗഹൃദവും ബന്ധവും പുലർത്തിയ പ്രധാനമന്ത്രി മോദി, കഴിഞ്ഞ 70 ദിവസമായി ട്രംപ് എന്താണ് അവകാശപ്പെടുന്നതെന്ന് പാർലമെന്റിൽ വ്യക്തമായ ഒരു പ്രസ്താവന നടത്തേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ഈ അവകാശവാദങ്ങളിൽ മൗനം പാലിക്കാൻ തീരുമാനിച്ചത് സർക്കാറിൻ്റെ ഔദ്യോഗിക പ്രതികരണമായി കരുതാനാവില്ലെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ ‘എക്സി’ലെ പോസ്റ്റിൽ പ്രതികരണം നടത്തി. വിഷയത്തിൽ വ്യക്തത വരുത്തുന്നതിൽനിന്ന് സർക്കാറിനെ തടയുന്നതെന്താണെന്നും ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ശത്രുത എങ്ങനെ അവസാനിച്ചു എന്നതിൽ ‘സത്യം പറയാൻ ഭയപ്പെടുന്നുണ്ടോ’ എന്നും ടാഗോർ കൂട്ടിച്ചേർത്തു.