ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക്കിസ്ഥാൻ

പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ വെടിനിർത്താൻ ഇന്ത്യയോട് അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. ഇന്ത്യ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാർ വെളിപ്പെടുത്തി. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് ഇക്കാര്യം പാക് ഉപപ്രധാനമന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന് പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്നും പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി ഇന്ത്യ നൂർഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന് സൗദി രാജകുമാരനായ ഫൈസൽ തന്നെ വിളിച്ചുവെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി താൻ നടത്തിയ സംഭാഷണത്തെപ്പറ്റി അറിഞ്ഞുവെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞുവെന്നും ധർ പറയുന്നു. ഇന്ത്യ ആക്രമണം നിർത്തുന്ന പക്ഷം പാകിസ്ഥാനും ആക്രമണം അവസാനിപ്പിക്കാൻ തയാറാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടാൻ തന്നെ അധികാരപ്പെടുത്തുമോയെന്ന് ഫൈസൽ ചോദിച്ചുവെന്നും ധർ പറയുന്നു. താനതിന് സമ്മതം മൂളിയെന്നും ജയശങ്കറിനെ വിവരം അറിയിച്ചശേഷം ഫൈസൽ രാജകുമാരൻ തന്നെ ആ വിവരം അറിയിച്ചുവെന്നും ധർ വ്യക്തമാക്കി.

ഔദ്യോഗിക സൈനിക ഹോട്ട്‌ലൈൻ ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധപ്പെടാൻ അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശം നൽകിയതിനെ തുടർന്ന് പാകിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാസിഫ് അബ്ദുള്ള ഇന്ത്യൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിവരം. പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

More Stories from this section

family-dental
witywide