ഇന്ത്യയുടെ യുദ്ധവിമാനം പാകിസ്ഥാൻ തകർത്തു, ഇതാദ്യമായി സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി; തകർന്നതിലല്ല, എങ്ങനെ തകർത്തു എന്നതാണ് പ്രധാനമെന്ന് അനിൽ ചൗഹാൻ; ചോദ്യങ്ങളുമായി കോൺഗ്രസ്

ഡൽഹി: പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നെന്ന് ഇതാദ്യമായി സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി. ഇന്ത്യൻ യുദ്ധ വിമാനം പാകിസ്ഥാൻ വെടിവച്ചിട്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ജനറൽ അനിൽ ചൗഹാൻ മറുപടി നൽകിയത്. യുദ്ധ വിമാനം തകർന്നോ എന്നതല്ല, എന്തുകൊണ്ട് തകർന്നു എന്നതാണ് പ്രധാനമെന്നാണ് അനിൽ ചൗഹാൻ പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂരിന്റെ തുടക്കത്തിൽ ചില നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തിരുത്തൽ വരുത്തി സൈന്യം ശക്തമായ തിരിച്ചടി നടത്തിയെന്നും ജനറൽ അനിൽ ചൗഹാൻ വിവരിച്ചു.

എന്നാൽ ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തി എന്ന വാദം സംയുക്ത സൈനിക മേധാവി തള്ളി. ആണവയുദ്ധം ഒഴിവാക്കാൻ അമേരിക്ക സഹായിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രതികരിക്കാൻ ജനറൽ ചൗഹാൻ തയ്യാറായില്ല. എന്നാൽ ഇരുപക്ഷവും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന് അടുത്തെത്തി എന്ന് പറയുന്നത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുദ്ധവിമാനം തകർന്നത് എങ്ങനെയാണെന്നതാണ് പ്രധാനമെന്ന സംയുക്ത സൈനിക മേധാവി വാക്കുകൾ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂറിൽ കേന്ദ്രം അന്വേഷണ സമിതി വയ്ക്കുമോ എന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു. കാർഗിൽ യുദ്ധത്തെക്കുറിച്ച് കെ സുബ്രമണ്യം സമിതി അന്വേഷിച്ചത് ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് ചോദ്യം ഉന്നയിച്ചത്. സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കുമോ എന്നും കോൺഗ്രസ് ചോദിച്ചു.

More Stories from this section

family-dental
witywide