പുഞ്ചിരി മാഞ്ഞു… സന്തോഷം മാഞ്ഞു…25 പേരുടെ സിന്ദൂരവും മാഞ്ഞു; പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇതിലും നല്ല പേര് മറ്റെന്ത്- ‘ഓപ്പറേഷന്‍ സിന്ദൂര്‍’, പേര് നൽകിയത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് തീരുമാനിച്ചത് നരേന്ദ്ര മോദി. പഹല്‍ഗാം താഴ്‌വരയില്‍ കണ്‍മുന്നില്‍ രക്തംവാര്‍ന്ന് ജീവന്‍ വെടിയേണ്ടി വന്നവരുടെ ഭാര്യമാര്‍ക്കുള്ള ആദരമായാണ് ഈ പേര് നിര്‍ദേശിച്ചത്.

ഏപ്രില്‍ 22 ന് പഹല്‍ഗാമിന് അതൊരു സാധാരണ പകലായിരുന്നു. അവരെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഇടതൂര്‍ന്ന് വളര്‍ന്ന മരങ്ങളും പച്ചവിരിച്ച താഴ്വവരയും പ്രകൃതി സൗന്ദര്യമൊരുക്കി കാത്തിരുന്ന കശ്മീരിന്റെ മണ്ണില്‍ നിരവധി വിനോദ സഞ്ചാരികള്‍ പ്രണയവും സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് പകല്‍നേരത്തെ മനോഹരമാക്കി. പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു. താഴ്വരയുടെ വിവിധ ഭാഗങ്ങളില്‍ മറഞ്ഞിരുന്ന ഭീകരര്‍ പാഞ്ഞടുത്ത് അവരില്‍ പലരേയും പിടികൂടി, അവരുടെ മതം ചോദിച്ചു, ഭാര്യമാരുടെയും കുട്ടികളുടെയും മുന്നില്‍ വെച്ച് ക്രൂരമായി വെടിവച്ചു കൊന്നു…പഹല്‍ഗാമില്‍ ഭീകരവാദികള്‍ 25 സ്ത്രീകളെ വിധവകളാക്കി…അവരില്‍ ഒരാള്‍ വിവാഹിതയായിട്ട് ഒരാഴ്ചപോലും തികഞ്ഞിരുന്നില്ല.

അതിക്രൂരമായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര കേന്ദ്രങ്ങളാണെന്ന് ഇന്ത്യ കണ്ടെത്തി. ഇതോടെയാണ് ഇന്ന് പുലര്‍ച്ചെ മിന്നല്‍ മിസൈല്‍ ആക്രമണം നടത്തി 9 പാക് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഈ ആക്രമണത്തിന് ഇന്ത്യ നല്‍കിയ പേര് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നായിരുന്നു. ഏറ്റവും ഉചിതമായ പേര്.

ഹിന്ദിയില്‍ സിന്ദൂര്‍ എന്നാല്‍ സിന്ദൂരം എന്നാണ്, ഹൈന്ദവ സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി നെറുകയില്‍ അണിയുന്നതാണ് സിന്ദൂരം. പങ്കാളികള്‍ അവരുടെ കണ്‍മുന്നില്‍ ക്രൂരമായി കൊല്ലപ്പെട്ട ഈ സ്ത്രീകളുടെ നഷ്ടവും കണ്ണീരുമാണ് പാക്കിസ്ഥാനെതിരായ പ്രതികാര ഓപ്പറേഷന്റെ പേരില്‍ ഇന്ത്യ ചേര്‍ത്തുവെച്ചത്. ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ഒരു ചിത്രത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതുകയും അക്ഷരങ്ങളില്‍ സിന്ദൂരം പടര്‍ന്നിരിക്കുന്നതും കാണാമായിരുന്നു.

ജീവിത പങ്കാളികളെ നഷ്ടപ്പെട്ട 25 സ്ത്രീകളെയും ചേര്‍ത്തുപിടിച്ച ഇന്ത്യ, ‘നീതി ലഭിച്ചുവെന്നാണ് പ്രതികരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദന പ്രവാഹമാണ്.

ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കണ്ണീരോടെ, നിസ്സഹായയായി ഇരിക്കുന്ന നവവധുവായ ഹിമാന്‍ഷി നര്‍വാളിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയുടെ കണ്ണുനിറച്ചു. ഇത് രാജ്യത്തെ ദുഃഖത്തിലേക്ക് തള്ളിവിട്ടു. ഇതുപോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിനാണ് ഇന്ത്യ ഇന്ന് പകരം ചോദിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശി ഷീലയ്ക്കു ഭര്‍ത്താവ് എന്‍.രാമചന്ദ്രനെ നഷ്ടമായതും പഹല്‍ഗാമിലെ ഭീകരരുടെ ക്രൂരതയിലാണ്. പത്തു ദിവസത്തെ യാത്രയ്ക്ക് കശ്മീരിലേക്കു പുറപ്പെട്ട കുടുംബം മൂന്നാം ദിവസം തിരികെ വീട്ടിലേക്കെത്തിയത് തീരാ ദുഖവുമായാണ്.

ഭര്‍ത്താവിന് വെടിയേറ്റതിനെത്തുടര്‍ന്ന് നിസ്സഹായതയോടെ സഹായം അഭ്യര്‍ത്ഥിക്കുന്ന മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി, ശൈലേഷ് കലാത്തിയയുടെ ഭാര്യ ശീതള്‍, ബിതാന്‍ അധികാരിയുടെ ഭാര്യ സോഹിനി, ശുഭം ദ്വിവേദിയുടെ ഭാര്യ ഐശന്യ, സന്തോഷ് ജഗ്ദലെയുടെ ഭാര്യ പ്രഗതി ജഗ്ദലെ …അങ്ങനെ ആക്രമണത്തില്‍ പങ്കാളിയെ നഷ്ടപ്പെട്ട ഓരോ സ്ത്രീയുടെയും കണ്ണുനീര്‍ രാജ്യത്തെ കരയിപ്പിച്ചു… ഓപ്പറേഷന്‍ സിന്ദൂര്‍ അതെല്ലാം ഉള്‍ക്കൊള്ളുന്നു…

More Stories from this section

family-dental
witywide