”പുലര്‍ച്ചെ 4 മണിക്ക് ഉണരുക, 36 സെക്കന്‍ഡിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഇല്ലാതാക്കുക, പിന്നേം കിടന്ന് ഉറങ്ങുക – വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെ” – വീണ്ടും രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉന്നംവെച്ച രാഹുല്‍ ഗാന്ധി തന്റെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കമ്മീഷനെ ‘തെരഞ്ഞെടുപ്പ് കാവല്‍ക്കാരന്‍’ എന്നു വിളിച്ച രാഹുല്‍, ‘ഉണര്‍ന്നിരിക്കുക, മോഷണം കാണുക, കള്ളന്മാരെ സംരക്ഷിക്കുക’ എന്നീ കാര്യങ്ങളാണ് കമ്മീഷന്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചു.

‘വെള്ളിയാഴ്ച എക്സില്‍ ഹിന്ദിയില്‍ എഴുതിയ ഒരു പോസ്റ്റില്‍, ‘പുലര്‍ച്ചെ 4 മണിക്ക് ഉണരുക. 36 സെക്കന്‍ഡിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഇല്ലാതാക്കുക, പിന്നേം കിടന്ന് ഉറങ്ങുക – വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്!’ ‘ചുനാവ് കാ ചൗക്കിദാര്‍ ജാഗ്താ രഹാ, ചോരി ദേക്ത രഹാ, ചോരോണ്‍ കോ ബച്ചാതാ രഹാ (തിരഞ്ഞെടുപ്പ് കാവല്‍ക്കാരന്‍ ഉണര്‍ന്നിരുന്നു, മോഷണം കണ്ടു, കള്ളന്മാരെ സംരക്ഷിച്ചു),’ എന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് മോഷണത്തിന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുന്ന തന്റെ പത്രസമ്മേളനത്തില്‍ നിന്നുള്ള 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. വോട്ടർ പട്ടികയിൽ നിന്നും ആളുകളുടെ പേരുകൾ സെക്കൻറുകൾക്കുള്ളിലാണ് വെട്ടിമാറ്റപ്പെടുന്നതെന്നും ഇത് മാനുഷികമായി ഇത്രവേഗം ചെയ്യാൻ കഴിയില്ലെന്നും കാട്ടാനായിരുന്നു ഈ പരാമർശം.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ‘ജനാധിപത്യം കശാപ്പുചെയ്തവരെ’ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. മാത്രമല്ല, തന്റെ ആരോപണത്തിന് ശക്തി പകരാന്‍, കര്‍ണാടക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച്, കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നവരുടെ വോട്ടുകള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുമടക്കം രാഹുലിനെതിരെ വൈകാതെ തന്നെ രംഗത്തെത്തി. ആരോപണങ്ങളെ ‘തെറ്റും അടിസ്ഥാനരഹിതം’ എന്ന് വിശേഷിപ്പിച്ച് കമ്മീഷന്‍ രാഹുല്‍ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ, പൊതുജനങ്ങളില്‍ ആര്‍ക്കും ഒരു വോട്ടും ഓണ്‍ലൈനില്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മറുപടി നല്‍കി.

അതേസമയം, വ്യാഴാഴ്ച വൈകുന്നേരം എക്‌സിലെ ഒരു പോസ്റ്റില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്തെ യുവാക്കള്‍ തയ്യാറാണെന്നും താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു, ‘രാജ്യത്തിന്റെ യുവാക്കള്‍, രാജ്യത്തിന്റെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ ജെന്‍ സി, എന്നിവര്‍ ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യം സംരക്ഷിക്കും, വോട്ട് മോഷണം അവസാനിപ്പിക്കും. ഞാന്‍ എപ്പോഴും അവരോടൊപ്പം നില്‍ക്കും. ജയ് ഹിന്ദ്!’ – അദ്ദേഹം കുറിച്ചു.

More Stories from this section

family-dental
witywide