
തിരുവനന്തപുരം : സ്വർണപ്പാളി വിവാദത്തില്‍ തുടർച്ചയായ മൂന്നാം ദിവസവും സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും ബഹളവും. വാച്ച് ആൻ്റ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതും വരെ സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
എന്നാൽ, സഭയില്‍ ചർച്ച വേണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് എംബി രാജേഷ് വ്യക്തമാക്കി. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. തുടർന്ന് സ്പീക്കർ ക്ഷുഭിതനായി. ഇന്നലത്തെ സംഭവവും സ്പീക്കർ പരാമർശിച്ചു. ഇന്നലെ സഭയുടെ ഗാലറിയില്‍ മുഴുവൻ വിദ്യാർത്ഥികള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിപക്ഷം ബഹളം വെച്ചത്. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ പറഞ്ഞു.