‘ശശിക്കും ADGP അജിത്കുമാറിനും എതിരെ ആരോപണം ഉന്നയിച്ച് സിപിഎം നേതൃത്വം പറഞ്ഞിട്ട്, പിന്നീട് അവർ ഫോൺ എടുത്തില്ല’: പി.വി. അൻവർ

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉത്തരവാദിത്വപ്പെട്ട നേതൃത്വത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും ADGP എം.ആര്‍. അജിത്കുമാറിനെതിരേയും പരസ്യപ്രസ്താവന നടത്തിയതെന്ന് പി.വി. അന്‍വര്‍. എന്നാല്‍ മുഖ്യമന്ത്രി, തന്നെ തള്ളിപ്പറഞ്ഞതോടെ പിന്തുണ നല്‍കിയ നേതാക്കന്മാര്‍ പിന്മാറിയെന്നും പിന്നീട് അവരെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അന്‍വര്‍ പറഞ്ഞു.

രാജിക്കത്ത് സമര്‍പ്പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഒരുഘട്ടത്തില്‍ സി.പി.എം. നേതൃത്വത്തില്‍നിന്ന് തനിക്ക് പിന്തുണ ലഭിച്ചിരുന്നുവെന്ന കാര്യം അന്‍വര്‍ വെളിപ്പെടുത്തിയത്.

അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്: ഞാന്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ ഒന്നാംഘട്ടത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, മലപ്പുറം മുന്‍ എസ്.പി. സുജിത്ദാസ് ഐ.പി.എസ്., മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവരില്‍ ഒതുങ്ങിനിന്നുകൊണ്ടായിരുന്നു വിഷയങ്ങള്‍ ഉന്നയിച്ചത്. അങ്ങനെ ഉന്നയിക്കാന്‍ കാരണം രണ്ട് സാഹചര്യങ്ങളാണ്. ഒന്ന്, സുജിത്ദാസ് മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായിരുന്ന കാലത്ത് അവിടെ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളാക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ, വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ കള്ളക്കടത്ത് നടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം പലകുറി അറിയിച്ചതാണ്. ക്യാമ്പ് ഓഫീസിലെ മരംമുറി പുറത്തുവന്ന സമയത്തുതന്നെ അറിയിച്ചതാണ്, അന്‍വര്‍ പറഞ്ഞു.

ഒരു നടപടിയിലേക്കും പോകാത്ത ഘട്ടം വന്നപ്പോള്‍ ഞാന്‍ ഇനി എന്തുചെയ്യണമെന്ന് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വത്തോട് ചോദിച്ചു. അവരുടെ നിര്‍ദേശപ്രകാരമാണ് പബ്ലിക്കായി പ്രസ്താവന നടത്തിയത്. അവര്‍ പറഞ്ഞു, പി. ശശിയെയും അജിത് കുമാറിനെയും ഇനി നിര്‍ത്തി മുന്നോട്ടുപോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുണ്ടാവില്ല അന്‍വറേ. അത് ഞങ്ങള്‍ക്ക് അറിയാം. കാരണം വലിയ പ്രയാസങ്ങളുണ്ട്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്റ്റേഷനില്‍ കയറാന്‍ വയ്യ. മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നതൊക്കെ വസ്തുതയാണ്. പാര്‍ട്ടിയില്‍നിന്ന് ഞങ്ങള്‍ക്ക് പരാതി വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. നിങ്ങള്‍ പാര്‍ട്ടിക്കൊപ്പം സജീവമായി നില്‍ക്കുന്ന നേതാവാണ്. ആ നിലയ്ക്ക് പാര്‍ട്ടി സഖാക്കള്‍ പരിഗണന നല്‍കുന്നുണ്ട്. പാര്‍ട്ടി അംഗമല്ലെങ്കിലും അത് പറയാന്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് നിങ്ങള്‍ അത് പറയണം എന്നുള്ള പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ലീഡര്‍ഷിപ്പിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇത് പബ്ലിക്കായി പറഞ്ഞത്.

അങ്ങനെയാണ് ഇത് ഈ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സ്വാഭാവികമായി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇപ്പറഞ്ഞ നേതാക്കന്മാര്‍ പോലും പിന്മാറുന്ന ഘട്ടംവന്നു. ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയെ അതിലേക്ക് ചേര്‍ത്തുപറഞ്ഞിട്ടില്ല, അദ്ദേഹം എന്നെ തള്ളിപ്പറയുന്ന നിമിഷം വരെ. ഞാന്‍ മനസ്സിലാക്കിയത്, പി. ശശിയുടെയും അജിത്കുമാറിന്റെയും കോക്കസിനകത്ത് മുഖ്യമന്ത്രി കുടുങ്ങിക്കിടക്കുകയാണ്, അദ്ദേഹത്തിന് എന്തൊക്കയോ പ്രയാസങ്ങളുണ്ട് എന്നാണ്. ആ നിലയ്ക്ക് വിഷയത്തില്‍ മുഖ്യമന്ത്രി ഗൗരവതരമായ ഇടപെടല്‍ നടത്തുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍, ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി എന്നെ ഒറ്റയടിക്ക് തള്ളിപ്പറയുകയും ഞാന്‍ ആണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുകയും ചെയ്തു.

ശശിയ്‌ക്കെതിരേ ഞാന്‍ നടത്തിയ ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അജിത്കുമാറിന് ക്ലിന്‍ചിറ്റ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി ആ പത്രസമ്മേളനത്തില്‍. അപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നത്. സ്വാഭാവികമായും പിന്നീടുള്ള എന്റെ അന്വേഷണത്തിലും കണക്കുകൂട്ടലിലുമാണ് ഇക്കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് എന്ന് മനസ്സിലായത്.

മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുകയും ഞാന്‍ അതിന് തിരിച്ച് കാര്യങ്ങള്‍ പറയുകയും ചെയ്തതോടെ എന്നെ പിന്തുണച്ചിരുന്ന സി.പി.എമ്മിന്റെ ലീഡര്‍ഷിപ്പിന്റെ ഒരു കമ്യൂണിക്കേഷനും ഇല്ലാതായി. ആരാണോ എന്നെ നിയോഗിച്ചത് അവര്‍ പിന്നെ ഫോണ്‍ എടുക്കാതെയായി. ഞാന്‍ രണ്ടുദിവസമേ ശ്രമിച്ചുള്ളൂ. രണ്ടാമത്തെ ദിവസത്തോടെ ആ ഫോണ്‍വിളി പരിപൂര്‍ണമായി നിര്‍ത്തി. കമ്യൂണിക്കേറ്റ് ചെയ്യാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ എന്താണ് ഉദ്ദേശിച്ചതെന്നും എനിക്ക് ബോധ്യപ്പെട്ടു. അവരുടെ ആവശ്യം ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. പാര്‍ട്ടി സമ്മേളനം നടക്കുന്ന സമയമായിരുന്നു അത്. ഈ സമയത്ത് പറയണം. ഗ്രൗണ്ടില്‍നിന്നാണ് ചര്‍ച്ചകള്‍ വരേണ്ടത്. ഇത് നീട്ടിക്കൊണ്ടുപോകരുത്. പാര്‍ട്ടിയെ നിലനിര്‍ത്താന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് പറഞ്ഞവരാരും പിന്നെ എന്റെ ഫോണ്‍ എടുത്തില്ല – അൻവർ പറഞ്ഞു.

P.V. Anwar again on CPM Leaders

More Stories from this section

family-dental
witywide