
ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടി എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ഭീകരാക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ചുള്ള ചർച്ചകൾക്കായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിഎസ്എഫ് മേധാവി ദൽജിത് സിങ് ചൗധരിയുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. രാത്രി 10 മണിവരെയാണ് നിലവിൽ രാജ്യം വിടാൻ ആഭ്യന്തരമന്ത്രാലയം പാക് പൗരത്വമുള്ളവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നുള്ള 6 പേരടക്കം 537 പാക് പൗരത്വമുള്ളവർ അട്ടാരി അതിർത്തി വഴി മടങ്ങിയിട്ടുണ്ട്. പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയെന്നും കണക്കുകൾ പറയുന്നു.