പഹല്‍ഗാം ഭീകരാക്രമണം : പാക്കിസ്ഥാന്‍ ‘തെമ്മാടി രാഷ്ട്രം’ എന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ന്യൂയോര്‍ക്ക് : 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്കിപ്പുറം പാക്കിസ്ഥാനെ ‘തെമ്മാടി രാഷ്ട്രം’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യ. തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ തുറന്ന കുറ്റസമ്മതത്തിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പാകിസ്ഥാനെ ‘തെമ്മാടി രാഷ്ട്രം’ എന്ന് വിളിച്ചത്.

സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി സമ്മതിച്ചിരുന്നു. ഈ കുറ്റസമ്മതം അതിശയിപ്പിക്കുന്നതല്ലെന്നും, ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുന്ന ഒരു ‘തെമ്മാടി രാഷ്ട്രം’ ആയി പാകിസ്ഥാനെ അത് തുറന്നുകാട്ടിയെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്ന പട്ടേല്‍ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.

”അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ ചരിത്രം സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നത് ലോകം മുഴുവന്‍ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, കൂടാതെ ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാനെ തുറന്നുകാട്ടുന്നു. ലോകത്തിന് ഇനി കണ്ണടയ്ക്കാന്‍ കഴിയില്ല,”യോജ്ന പട്ടേല്‍ പറഞ്ഞു.

ഭീകരവാദത്തിന് ഇരകളായവര്‍ക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷന്‍ നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലായിരുന്നു പാക്കിസ്ഥാനെതിരെ യോജ്ന പട്ടേല്‍ ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

More Stories from this section

family-dental
witywide