
പഹല്‍ഗാം ഭീകരാക്രമണത്തിൽ ആദ്യ പരസ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിൽ ഈ ഭീകരാക്രമണം നടത്തിയവർക്ക് സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പരസ്യമായി ആദ്യം പ്രതികരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പഹല്‍ഗാമില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുവേണ്ടി മൗനം ആചരിച്ചശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരാണ്. പഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാരെ ഭീകരര്‍ എങ്ങനെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. രാജ്യം മുഴുവന്‍ അതിന്റെ ഞെട്ടലിലാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കും.140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കും. രാജ്യം പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായവര്‍ക്കൊപ്പമാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ പാകിസ്ഥാനുമേൽ നയതന്ത്ര സമ്മർദ്ദം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ കണ്ടെത്തുന്നതിനെക്കുറിച്ചും തിരിച്ചറിയുന്നതിനെക്കുറിച്ചും സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദി ഹിന്ദിയിൽ നിന്ന് മാറി ഇംഗ്ലീഷിൽ പറഞ്ഞത് ഇങ്ങനെ: “അവരെ (പഹൽഗാം ആക്രമണകാരികളെ) ഭൂമിയുടെ അറ്റം വരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല.” ബുധനാഴ്ച പ്രധാനമന്ത്രി മോദി സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ആക്രമണത്തോടുള്ള സർക്കാരിന്റെ പ്രതികരണം വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.