
ന്യൂഡല്‍ഹി : ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ചുക്കാന്‍ പിടിച്ചത് യുഎസ് ആണെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദത്തിന് കനത്ത തിരച്ചടിയായി പാക് വെടിനിര്‍ത്തല്‍ ലംഘനം. ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ സമാധാനം ഡോണള്‍ഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായിമാറി പാക് നടപടി. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ് അമേരിക്ക.
വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം ലോകത്തെ അറിയിച്ചത് ട്രംപായിരുന്നു. യുഎസിന്റെ ഒരു രാത്രിനീണ്ട ചര്‍ച്ച ഫലം കണ്ടെന്നാണ് ട്രംപ് പറഞ്ഞത്. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് എക്‌സില്‍ കുറിച്ചു. അമേരിക്കയുടെ തയതന്ത്ര വിജയമെന്ന തരത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങള്‍ പങ്കുവെച്ചു. പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിനെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. എന്നാല്‍, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയിലേക്കെത്തിയത് ഒരു മൂന്നാം കക്ഷിയും ഇടപെട്ടതിനെത്തുടര്‍ന്നല്ലെന്ന് ഇന്നലെത്തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. സമാധാനത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെയാണ് പാക് വെടിനിര്‍ത്തല്‍ ഉണ്ടായത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന വിവരം ദൃശ്യങ്ങളടക്കം ഇന്നലെരാത്രി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആദ്യം പുറത്തുവിട്ടത്. പിന്നാലെ വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യം അറിയിച്ചിരുന്നു.













