
ഡൽഹി: ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം നടത്തി പാകിസ്ഥാൻ. ജമ്മുവിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ജമ്മു നഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടെന്നും 50ഓളം ഡ്രോണുകൾ തകര്‍ത്തെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയിട്ടുള്ളത്.
വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് തകർത്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇന്‍റർനെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പഠാൻകോട്ട്, അഖ് നൂർ, സാംബ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു മേഖലയിൽ നിലവിൽ പാകിസ്ഥാന്‍റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്.
പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്. എല്ലാ ലൈറ്റുകളും അണയ്ക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. വാഹനങ്ങളടക്കം പാർക്ക് ചെയ്ത് ലൈറ്റുകൾ ഓഫാക്കണം, പരിഭ്രാന്തരാകരുതെന്നും മുൻകരുതലെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.