ഒടുവിൽ പാക് പ്രധാനമന്ത്രി മൗനം വെടിഞ്ഞു, ‘പഹല്‍ഗാം ഭീകരാക്രമണത്തിൽ ഏത് അന്വേഷണത്തിനും തയ്യാർ’; സിന്ധുവിലെ ജലം തടഞ്ഞാൽ മറുപടി നൽകുമെന്നും ഷഹബാസ്

ലാഹോർ: പഹല്‍ഗാം ഭീകരാക്രമണത്തിൽ സ്വതന്ത്രമായ ഏത് അന്വേഷണത്തിനും പാകിസ്ഥാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജല കാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഷഹബാസ് പ്രതികരിച്ചത്.

ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണ്. പഹല്‍ ഗാമിലുണ്ടായ ഈ ദുരന്തവും നിരന്തരമായ കുറ്റപ്പെടുത്തലുകളുടെ മറ്റൊരു ഉദാഹരണമാണ്. ഇത് അവസാനിപ്പിക്കണം. വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും ഷഹബാസ് കുറ്റപ്പെടുത്തി.

സിന്ധു നദിയിലെ ജലം പാകിസ്താന്റെ ഒരു സുപ്രധാന ദേശീയ താല്‍പ്പര്യമാണ്, എന്ത് വിലകൊടുത്തും എല്ലാ സാഹചര്യങ്ങളിലും അതിന്റെ ലഭ്യത സംരക്ഷിക്കപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂര്‍ണ്ണ ശക്തിയോടെ മറുപടി നല്‍കുമെന്നും ഷഹബാസ് പറഞ്ഞു.

Also Read