
ഡൽഹി: ഓപ്പറേഷൻ സിന്ദൂരിലും ഇന്ത്യ- പാക് സംഘർഷത്തിലും നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അതിർത്തിയിൽ പാക് ഡ്രോൺ സാന്നിധ്യം ശക്തമായി. ജമ്മു കശ്മീരിലെ സാംബയിലട്കകം കുറച്ച് പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്.
അതേസമയം പാക് പ്രകോപനത്തിന്‍റെ സാഹചര്യത്തിൽ അമൃത്‌സർ, ഹോഷിയാർപൂർ, ജമ്മു കശ്മീരിലെ ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ആക്രമണം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. കഴിഞ്ഞ രണ്ട് ദിവസമായി സമാധാനത്തിലേക്ക് എത്തിയ ജമ്മു കശ്മീർ ഇന്ത്യൻ അതിർത്തി മേഖല വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.















