
ലഹോര്‍: തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ ഹാഫിസ് സയിദിന്‍റെ വസതിയിൽ കൂടുതൽ കമാൻഡോകളെ എത്തിച്ച് പാകിസ്ഥാൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പാക് കരസേന ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിതി വിലയിരുത്തി. ലോറൻസ് ബിഷ്ണോയി സംഘം ഹാഫിസിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാന്‍റെ ആരോപണം.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്. സുരക്ഷ ഏതാണ്ട് നാല് മടങ്ങ് വർദ്ധിപ്പിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സായുധ സേനയിലെ സായുധരായ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ലാഹോറിലെ ഹാഫിസിന്‍റെ താമസസ്ഥലത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രിൽ 22ലെ ആക്രമണത്തിന് ശേഷം ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജോഹർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഹാഫിസ് സയീദിന്‍റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ സൈന്യം, ഐഎസ്ഐ, ലഷ്കർ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് ലഷ്കർ ഇ തൊയ്ബ തലവന് സുരക്ഷ ഒരുക്കുന്നത്. ഡ്രോൺ നിരീക്ഷണം വളപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നാല് കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷനിലുള്ള സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കെട്ടിടത്തിന് സമീപം സാധാരണക്കാരുടെ സഞ്ചാരം അനുവദനീയമല്ല. ഈ പ്രദേശത്ത് ഡ്രോണുകൾ നിരോധിച്ചിട്ടുമുണ്ട്. ലഷ്കർ ഇ തൊയ്ബയുടെ ഒരു ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്ത പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിആർഎഫ് പരസ്യമായി അവകാശവാദം ഉന്നയിച്ചെങ്കിലും, ഈ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഹാഫിസ് സയീദിന് പ്രധാന പങ്കുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ വിശ്വസിക്കുന്നത്.