ഗത്യന്തരമില്ലാതെ പാക്കിസ്ഥാന്‍; സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യക്ക് കത്ത്‌ – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യക്കുമുമ്പില്‍ ആവശ്യവുമായി പാകിസ്ഥാന്‍. ഇതു സംബന്ധിച്ച് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഒരു കത്ത് എഴുതിയതായി റിപ്പോര്‍ട്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം തങ്ങളുടെ പ്രദേശത്തേക്കുള്ള നദികളുടെ ഒഴുക്ക് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയമാണ് ഇന്ത്യക്ക് കത്ത് എഴുതിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന പാക് ഭീകരാക്രമണത്തെത്തുടര്‍ന്ന് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍, കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് രാജ്യത്തിനുള്ളില്‍ ഒരു പ്രതിസന്ധിക്ക് കാരണമാകുമെന്ന് പാകിസ്ഥാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിലുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ ‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലന്നായിരുന്നു മോദി പറഞ്ഞത്. ‘ഭീകരതയും ചര്‍ച്ചകളും ഒരേ സമയം സംഭവിക്കില്ല. ഭീകരതയും വ്യാപാരവും ഒരേസമയം സംഭവിക്കില്ല.’ എന്നും മോദി പാക്കിസ്ഥാനെതിരെ ശക്തമായ സന്ദേശം നല്‍കിയിരുന്നു. സിന്ധു നദിയിലെ ജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാന്‍ ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ നീക്കം.

Also Read

More Stories from this section

family-dental
witywide