മനക്കരുത്തിൻ്റെ മറുപേര് പാർവതി, എറണാകുളം അസി. കലക്ടർ കസേരയിൽ ഇരിക്കുമ്പോൾ അഭിമാനത്തിളക്കം

കാക്കനാട്: അപകടത്തിൽ വലതു കൈ നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാർ എറണാകുളത്തെ അസി. കളക്ടർ കസേരയിലിരുന്ന് ആദ്യ കയ്യൊപ്പിടുമ്പോൾ വാക്കുകളിൽ അഭിമാനത്തിന്റെ തിളക്കം. തിങ്കളാഴ്ച രാവിലെ എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷിനെ കണ്ട ശേഷമാണ് ചുമതലയേറ്റത്.

അമ്പലപ്പുഴ സ്വദേശിനിയായ പാർവതി 2024-ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. ഏഴിൽ പഠിക്കുമ്പോൾ പിതാവ് കെ.എസ്. ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാൻ പോകുമ്പോഴാണ് വാഹനാപകടത്തിൽപ്പെട്ട് വലതുകൈ അറ്റത്.

നഷ്ടപ്പെട്ടതിനെ ഓർത്ത് നിരാശപ്പെടാതെ ഇടത് കൈകൊണ്ട് കാര്യങ്ങൾ ചെയ്തുപഠിച്ചു. സ്ലേറ്റിൽ ഇടതുകൈകൊണ്ട് എഴുതാൻ പഠിച്ചു. ഇതിനിടെ കൃത്രിമ കൈയും ഘടിപ്പിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസിൽ മുഴുവൻ മാർക്കും വാങ്ങി ജയിച്ച പാർവതി, െബംഗളൂരുവിൽ നാഷണൽ ലോ സ്‌കൂളിൽനിന്നു 2021-ൽ നിയമബിരുദം നേടി. ഇതിനിടെ ആലപ്പുഴ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ കൃഷ്ണ തേജ എന്നിവരുടെ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചതോടെയാണ് ഉള്ളിൽ ഐഎഎസ് മോഹം പൂവിട്ടത്.

രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് കൂടെപ്പോന്നു. മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി, കേരള കേഡറിൽ ചേർന്ന പാർവതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസി. കളക്ടർ ആയി നിയമിച്ചത്. ഈ നിയമനവും പരിശീലനത്തിന്റെ ഭാഗമാണ്. അച്ഛൻ ആലപ്പുഴ ഡെപ്യൂട്ടി തഹസിൽദാർ ഗോപകുമാർ. കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരാണ് പാർവതിയുടെ അമ്മ. സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.

Parvathy who lost her right hand in an accident, has been appointed as the Ast Collector in Ernakulam

More Stories from this section

family-dental
witywide