
അമേരിക്കയിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേർക്കും ജീവൻ നഷ്ടമായെന്ന് ബി ബി സി അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി മേയർ ചെറൽ പാർക്കർ സ്ഥിരീകരിച്ചെന്നാണ് മാധ്യമങ്ങൾ പറയുന്നത്. മെക്സിക്കോയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്തിലുള്ള എല്ലവരും മെക്സിക്കോക്കാരായിരുന്നു. രോഗിയായ കുട്ടിയുടെ ചികിൽസയക്കു വേണ്ടിയുള്ള യാത്രയായിരുന്നു.
രോഗിയായ കുട്ടി, അമ്മ, ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ്, പൈലറ്റ്, കോ-പൈലറ്റ് എന്നിവരാണ് മരിച്ചത്. ഇതിനൊപ്പം തന്നെ വിമാനം നിലപതിച്ചപ്പോൾ താഴെയുണ്ടായിരുന്ന കാറിലിരുന്ന ഒരാൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
സ്ഥലത്തുണ്ടായിരുന്ന 19 പേർക്കും പരിക്കേറ്റതായി വിവരമുണ്ട്. ഇവരിൽ പലരേടും ചികിത്സ നൽകി വിട്ടയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ചിലരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നാണ് വ്യക്തമാകുന്നത്. വിമാനം തകർന്നു വീണ സ്ഥലത്തുണ്ടായിരുന്ന നിരവധി വീടുകളും കാറുകളും കത്തി നശിച്ചിരുന്നു.
ലിയർജെറ്റ് 55 എക്‌സിക്യൂട്ടീവ് വിമാനമാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ഫിലാഡൽഫിയയിലെ റൂസ് വെൽറ്റ് ഷോപ്പിംഗ് മാളിനു സമീപംവിമാനം തകർന്നുവീഴുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. അതേസമയം വിമാനം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.