കൊളറാഡോയിലെ പെട്രോള്‍ ബോംബ് ആക്രമണം : ഗുരുതരമായി പരുക്കേറ്റ 82 കാരി മരിച്ചു

ഡെന്‍വര്‍ : കൊളറാഡോയിലെ ബൗള്‍ഡറില്‍ ഇസ്രയേല്‍ അനുകൂല മാര്‍ച്ചിനുനേരെ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 82 വയസ്സുകാരി മരിച്ചു. കൊളറാഡോയില്‍ നിന്നുള്ള കാരണ്‍ ഡയമണ്ട് എന്ന സ്ത്രീയാണ് ഗുരുതര പരുക്കുകളോട് പോരാടി വിടപറഞ്ഞത്.

ജൂണ്‍ 1 ന് നടന്ന ആക്രമണത്തിന് കാരണക്കാരനായ മുഹമ്മദ് സാബ്രി സോളിമാന്‍(45) എന്ന ഈജിപ്ഷ്യന്‍ പൗരന്‍ പിടിയിലായിട്ടുണ്ട്. ഫ്‌ളെയിം ത്രോവറിന്റെ സഹായത്തോടെ കുപ്പികളില്‍ ഇന്ധനം നിറച്ച് തീ കൊളുത്തി ആളുകള്‍ക്കുമേല്‍ എറിയുകയായിരുന്നു

ഗാസയില്‍ തടവിലായ ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാന്‍ എത്തിയവരെയായിരുന്നു ഇയാള്‍ ലക്ഷ്യംവെച്ചത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം സോളിമാന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ”സയണിസ്റ്റുകളെ ഇല്ലാതാക്കൂ!”, ”അവര്‍ കൊലയാളികളാണ്!”, ”പലസ്തീനിനെ സ്വതന്ത്രമാക്കൂ!” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം തുടരുന്നുണ്ട്.

മുഹമ്മദ് സാബ്രി സോളിമാനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, തീപിടുത്ത ഉപകരണം ഉപയോഗിക്കല്‍, ആക്രമണത്തില്‍ ഒരു നായയ്ക്ക് പരിക്കേറ്റതിനാല്‍ മൃഗ ക്രൂരത എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.