
കൊച്ചി: യാത്രക്കിടെ മുത്രശങ്കയുണ്ടായാൽ ഏവരും ഓടിച്ചെല്ലുക പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളിലേക്കായിരുന്നു. എന്നാൽ ഇന്നത്തെ ഹൈക്കോടതി വിധി അത്തരക്കാർക്കെല്ലാം വലിയ തിരിച്ചടിയേകുന്നതാണ്. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടിയടക്കം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കോര്‍പറേഷന്‍, തൊടുപുഴ മുന്‍സിപ്പാലിറ്റി എന്നിവടങ്ങളില്‍ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ക്യൂആര് കോഡ് വെക്കുകയും സ്കാന്‍ ചെയ്ത് ശുചിത്വമുള്‍പ്പടെ റേറ്റിങ് നല്‍കാനുമുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പമ്പുടമകള്‍ വാദിച്ചു. പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഫോടനാത്മകമായ വസ്തുക്കളുടെ സുരക്ഷ വെല്ലുവിളിയാണെന്നും ഇവര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.