
അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഓഗസ്റ്റ് 2 ന് നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 25 സമർത്ഥരായ നിർധന പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് 50000.00 രൂപാ വീതം സ്കോളർഷിപ്പു നൽകുന്നു. ഫൊക്കാന വിമെൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഒരു പ്രവാസി സംഘടന നൽകുന്ന ഏറ്റവും വലിയ സ്കോളർഷിപ്പാണ് ഫൊക്കാന വിമെൻസ് ഫോറത്തിന്റെ സ്കോളർഷിപ്പ് പ്രോഗ്രാം.
സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്ദ്ധ്യം നേടിയവരെ സൃഷ്ടിക്കുന്നതിനായി ഫൊക്കാന നൽകുന്ന സഹായമാണ് ഈ സ്കോളർഷിപ്പ് . ഫൊക്കാനയുടെ 2024 -26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവെൻഷനിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് വിമെൻസ് ഫോറം സ്കോളർഷിപ്പ് പ്രോഗ്രാം എന്ന് പ്രസിഡന്റ് സജിമോൻ അഭിപ്രായപ്പെട്ടു.
ഈ സ്കോളര്ഷിപ്പിനൊപ്പം മറ്റ് അർഹമായ സ്കോളര്‍ഷിപ്പു കണ്ടുപിടിച്ചു നൽകുന്നതിനും ഫൊക്കാന സഹായിക്കുന്നതാണ്. വിദ്യഭ്യസ, ജീവിത ചെലവുകൾ വർദ്ധിച്ചു വരുകയാണ്, ഇത് താങ്ങാൻ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം, പലർക്കും വിദ്യഭ്യസം ഒരു ബാധ്യത ആവുന്നത് കാണാം. ചിന്തിക്കുകയും വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് നമ്മുടെ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകാനാണ് ഫൊക്കാന ശ്രമിക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കി.
കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഈ കേരളാ കൺവെൻഷനോടെ അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള അറിയിച്ചു.















