
ലണ്ടൻ: വിമാനത്തിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ യാത്രക്കിടെ 30 തവണ ഛര്‍ദ്ദിച്ചുവെന്ന പരാതിയുമായി യാത്രക്കാരൻ. ബ്രിട്ടീഷുകാരനായ കാമറോൺ കാലഗനെന്ന 27കാരനാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് സംഭവം. ഇത്തിഹാദ് എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണമാണ് കാമറോൺ കഴിച്ചത്.
ആറ് മണിക്കൂര്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഈ സംഭവം. ജനുവരിയിലാണ് കാമറോൺ വിമാനയാത്ര നടത്തിയത്. തനിക്ക് ലഭിച്ച ടൊമാറ്റോ ചീസി ചിക്കൻ പാസ്തയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് യുവാവ് ആരോപിക്കുന്നു.
വിമാനം 5 മണിക്കൂര്‍ വൈകിയതോടെയാണ് എയര്‍ലൈന്‍ പാസ്ത നൽകിയത്. പാസ്തയ്ക്ക് ദുർഗന്ധം ഉണ്ടായിരുന്നെന്നും വിമാനം വൈകിയതിനാല്‍ ഈ ഭക്ഷണം ശരിയായി സൂക്ഷിച്ചിരുന്നില്ലെന്നുമാണ് യുവാവിന്‍റെ ആക്ഷേപം.
അബുദാബി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വീല്‍ചെയര്‍ സഹായത്തിലാണ് മെഡിക്കല്‍ റൂമിലെത്തിയത്. തുടര്‍ന്ന് ചികിത്സ ലഭിച്ചതായും ഇയാള്‍ പറയുന്നു. എന്നാല്‍ യാത്രക്കാരനുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം തങ്ങള്‍ നല്‍കിയ ഭക്ഷണമല്ലെന്ന് ഇത്തിഹാദ് പ്രതികരിച്ചു. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും തങ്ങള്‍ ഗൗരവത്തില്‍ എടുക്കാറുണ്ടെന്നും കര്‍ശന അന്വേഷണം നടത്താറുണ്ടെന്നും വിമാന കമ്പനി വ്യക്തമാക്കി.