ന്യൂ ഓർലിയൻസ്: അമേരിക്കയിൽ ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായ വിമാനത്തിലെ സൈനിക ഓഫീസറും പൈലറ്റും മരിച്ചതായി കണ്ടെത്തി. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ തടാകത്തിലേക്ക് വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ ഇരുവരും കൊല്ലപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി. 30 കാരിയായ ഫ്ലൈറ്റ് പരിശീലകയും പൈലറ്റ് പരീശീലനം തേടുകയായിരുന്ന നാവിക സേനാ ഉദ്യോഗസ്ഥനുമാണ് കൊലപ്പെട്ടത്.
അമേരിക്കൻ നാവിക സേനയിൽ സിവിൽ എൻജിനീയറാണ് കൊല്ലപ്പെട്ട നാവിക സേനാ ഉദ്യോഗസ്ഥൻ. മിസിസിപ്പിയിലെ ഹാരിസൺ കൗണ്ടിയിലെ ഗൾഫ്പോർട്ട് ബിലോക്സി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നാണ് ഇവരുടെ സെസ്ന വിമാനം കഴിഞ്ഞ തിങ്കളാഴ്ചയാണ് ടേക്ക് ഓഫ് ചെയ്തത്. എന്നാൽ പിന്നാലെ തന്നെ വിമാനം റഡാറിൽ നിന്ന് കാണാതായി. ന്യൂ ഓർലിയൻസിലെ പോണ്ട്ചാർട്രെയ്ൻ തടാകത്തിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള സ്ഥലത്താണ് വിമാനം കാണാതായത്.
അതേസമയം, വിമാനത്തിൽ നിന്ന് അപകടത്തിലാണെന്ന് വിശദമാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളോ അറിയിപ്പുകളോ ഉണ്ടായിരുന്നില്ല. അപകട സമയത്ത് ആരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും വ്യക്തമായിട്ടില്ല. പോണ്ട്ചാർട്രെയ്ൻ തടാകത്തിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നുമാണ് വിമാനത്തിന്റെ ഉടമസ്ഥാവകാശമുള്ള സ്ഥാപനം വ്യക്തമാക്കുന്നത്. വിമാനം തടാകത്തിലേക്ക് വളരെ വേഗത്തിലാണ് ഇടിച്ച് കയറിയതെന്നാണ് പുറത്ത് വരുന്ന വിവരം.
റഡാറിൽ നിന്ന് കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ പൈലറ്റിനും പൈലറ്റ് വിദ്യാർത്ഥിക്കുമായി തെരച്ചിൽ ആരംഭിച്ചിരുന്നു. മത്സ്യ ബന്ധന വകുപ്പുമായി ചേർന്നുള്ള സംയുക്ത തെരച്ചിലിലാണ് വിമാനത്തിന്റെ സീറ്റ് ചില അവശിഷ്ടങ്ങളും കണ്ടെത്തിയത്. രണ്ട് ദിവസം തെരച്ചിൽ നീണ്ടുവെങ്കിലും തെളിവുകൾ ലഭ്യമാകാത്തതിനെ തുടർന്ന ബുധനാഴ്ച രാത്രിയോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദമായിട്ടില്ല. എന്നാൽ വിമാനത്തിന് തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. കൊമേഴ്സ്യൽ പൈലറ്റാവാനുള്ള പരിശീലനം തേടുകയായിരുന്നു നാവിക സേനാ ഉദ്യോഗസ്ഥൻ.
Plane that disappeared from radar crashes into New Orleans lake in US; military officer and pilot killed















