
പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. ഈ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചതെന്നും ഖർഗെ ആരോപിച്ചു.
‘ഇന്റലിജൻസ് പരാജയം ഉണ്ട്, സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട്, അവർ അത് പരിഹരിക്കും. അവർക്ക് ഇത് അറിയാമായിരുന്നെങ്കിൽ, അവർ എന്തുകൊണ്ട് ഒന്നും ചെയ്തില്ല?… ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജൻസ് റിപ്പോർട്ട് അയച്ചതായും അതിനാൽ അദ്ദേഹം കശ്മീർ സന്ദർശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു’ – എന്നാണ് ഖർഗെ പറഞ്ഞത്.