
ഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചു. ട്രൂഡോയുടെ കാലത്ത് മോശമായ ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഊഷ്മളമാകാൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ.
പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഇരു രാജ്യങ്ങളും പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു. മാര്‍ക്ക് കാര്‍ണി തന്നെ വിളിച്ചിരുന്നുവെന്നും ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ ബന്ധം തുടരുമെന്നും മോദി എക്സിൽ കുറിച്ചു.
അതേസമയം കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.