
Lഡൽഹി: വിവിധ മേഖലകളിൽ രാജ്യത്ത് തന്നെ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻകീ ബാതിലാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയുമാണ് മോദി മൻ കീ ബാതിൽ പ്രശംസിച്ചത്.
മലയാളികൾക്ക് വിഷു ആശംസകളും മോദി നേർന്നു. മലയാളത്തിൽ തന്നെ വിഷു ആശംസയും ഈദ് അടക്കം വരാൻ പോകുന്ന ആഘോഷങ്ങൾക്കുള്ള ആശംസയും നേർന്നാണ് മൻ കീബാതിന്റെ 120-ാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഉയർത്തി സ്വർണം നേടിയ ജോബി മാത്യുവിന്റെ നേട്ടത്തെ മോദി എടുത്തുപറഞ്ഞു. ജോബിയെപോലുള്ളവർ പ്രചോദനമാണെന്നും മോദി പറഞ്ഞു. ഭിന്നശേഷിക്കാരനായ ജോബി മാത്യു ആലുവ സ്വദേശിയാണ്. നേട്ടത്തിൽ ആശംസയറിയിച്ച് ജോബിക്ക് നേരത്തെ മോദി കത്തും അയച്ചിരുന്നു.
രാജ്യത്തെ പരമ്പരാഗത ആയോധനകലകൾ പ്രസിദ്ധിയാർജിക്കുന്നതിനെ കുറിച്ച് വിവരിച്ചപ്പോഴാണ് മലയാളി റാപ്പ് ഗായകനായ ഹനുമാൻകൈൻഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പരാമർശിച്ചത്. ഹനുമാൻകൈൻഡിന്റെ പുതുതായി റിലീസ് ചെയ്ത റൺ ഇറ്റ് അപ്പ് എന്ന പാട്ടിന്റെ വീഡിയോയിൽ കളരിപ്പയറ്റടക്കം ഇന്ത്യയിലെ പല ആയോധനകലകളും ഉൾപ്പെട്ടിട്ടുണ്ട്. പാട്ടിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.