
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം ലഭിച്ച അഖില്‍ പി ധര്‍മ്മജന് പിന്തുണയുമായി കവിയും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പി. പുരസ്കാരത്തിനർഹമായ റാം കെയർ ഓഫ് ആനന്ദിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയതിനെ തുടർന്നാണ് പിന്തുണ നൽകിയിരിക്കുന്നത്. ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട പുസ്തകം വായിക്കപ്പെടണമെന്നും അതിൽ പുസ്തക മാഹാത്മ്യത്തിന് പ്രസക്തിയില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരൻ തമ്പി നിലപാട് വ്യക്തമാക്കിയത്.
ഏത് പുസ്തകത്തിന്റെയും മൂല്യം നിര്‍ണ്ണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണെന്നും അതില്‍ ആ ചെറുപ്പക്കാരന്‍ വിജയിച്ചു എന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. താനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചുവെന്നും ഈ കൃതിക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് അതിന് തന്നെ പ്രേരിപ്പിച്ചതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഏത് പുസ്തകത്തിന്റെയും മൂല്യം നിര്‍ണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണ്. അതില്‍ ഈ ചെറുപ്പക്കാരന്‍ വിജയിച്ചു എന്ന് താൻ വിശ്വസിക്കുന്നുവെന്നും അതോടൊപ്പം അഖില്‍ പി ധര്‍മ്മജന് ആശംസകൾ നേർന്നുകൊണ്ടും ശ്രീകുമാരൻ തമ്പി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ അഖില്‍ പി ധര്‍മ്മജന് എന്റെ അഭിനന്ദനം. ചുരുങ്ങിയ കാലയളവില്‍ അന്‍പതിലേറെ പതിപ്പുകള്‍ പുറത്തു വരികയും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണ്. ഏതൊരു എഴുത്തുകാരനും തന്റെ പുസ്തകം കൂടുതല്‍ വായനക്കാരില്‍ എത്തിച്ചേരുന്നത് അഭിമാനകരം തന്നെയാണ്.. അവിടെ ”പുസ്തക മാഹാത്മ്യം” എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല. ഞാനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചു.. ഈ കൃതിക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് ഇത് വാങ്ങി വായിക്കാന്‍ എന്നെയും പ്രേരിപ്പിച്ചത്. ഏതു പുസ്തകത്തിന്റെയും മൂല്യം നിര്‍ണ്ണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണ്. അതില്‍ ഈ ചെറുപ്പക്കാരന്‍ വിജയിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഖില്‍ പി ധര്‍മ്മജന് സാഹിത്യരംഗത്ത് കൂടുതല്‍ ശോഭനമായ ഭാവി ആശംസിക്കുന്നു.എന്ന് ,കേരള സാഹിത്യ അക്കാദമിയുടെയോ കേന്ദ്ര സാഹിത്യ അക്കാദമിയുടെയോ ഒരു പുരസ്‌കാരത്തിലും സ്പര്‍ശിക്കാന്‍ ഇതുവരെ ഭാഗ്യം ലഭിക്കാതെ പോയ ഒരു പാവം എഴുത്തുകാരന്‍…ശ്രീകുമാരന്‍ തമ്പി ( ഒപ്പ്)