
വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിൻ ദാസ് പിടിയിലായി. സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറുമെന്നും വിവരമുണ്ട്.
ജൂനിയർ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ക്രൂരമായി മർദ്ദിച്ച സംഭവം കേരളത്തെ നടുക്കിയിരുന്നു. യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ടടക്കം മർദ്ദിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അഭിഭാഷക, താൻ ഗർഭിണി ആയിരുന്നപ്പോൾ പോലും ബെയ്ലിൻ ദാസ് ആക്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ബെയ്ലിൻ ദാസ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വലവിരിച്ചിരുന്നു. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.














