
മുംബൈ: യുഎസ് കോൺസുലേറ്റ് സന്ദർശകർക്ക് ലോക്കർ സേവനം നൽകി ഓട്ടം പോകാതെ ഓട്ടോറിക്ഷാ ലക്ഷങ്ങൾ സമ്പാദിച്ച ഡ്രൈവറുടെ ലോക്കർ ബിസിനസിന് താഴിട്ട് പൊലീസ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ ഓട്ടോ ഡ്രൈവർ സമ്പാദിക്കുന്നത് ലക്ഷങ്ങളെന്ന വാർത്ത വൈറലായതോടെയാണ് പിടിവീണത്. വൈറലായ ഓട്ടോറിക്ഷാ ഡ്രൈവറെ കൂടാതെ പൊലീസ് 12 പേർക്ക് കൂടി സമൻസ് അയച്ചതായി റിപ്പോർട്ടുകളുണ്ട്.
ലെന്‍സ്‌കാര്‍ട്ടിലെ പ്രൊഡക്റ്റ് ഹെഡും സംരംഭകനുമായ രാഹുല്‍ രൂപാണി മുംബൈയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ബ്രില്ല്യന്റ് ബിസിനസ് ഐഡിയ എന്ന ഉളളടക്കത്തോടെ ലിങ്ക്ഡ്ഇൻ ആപ്പിലൂടെ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രതിമാസം അഞ്ച് തൊട്ട് എട്ട് ലക്ഷം രൂപ വരെ ഓട്ടോറിക്ഷാ ഡ്രൈവർ സമ്പാദിക്കുന്നതായി പോസ്റ്റിൽ പറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവര്‍ വണ്ടി ഓടിക്കുക പോലും ചെയ്യാതെയാണ് ഇത്രയും സമ്പാദിക്കുന്നതെന്നതാന്നും പോസ്റ്റിൽ ഉണ്ടായിരുന്നു.
രാഹുല്‍ രൂപാണി വിസ അപ്പോയിന്റ്‌മെന്റിനായി യുഎസ് കോണ്‍സുലേറ്റില്‍ എത്തിയപ്പോൾ ബാഗുകള്‍ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ലെന്നും ലോക്കര്‍ സൗകര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ അദ്ദേഹം നിസ്സഹായനായി. അപ്പോഴാണ് ബാഗ് താന്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്നും ഒരു ദിവസത്തേക്ക് 1000 രൂപയാണ് ചാര്‍ജ് എന്നും പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവർ രാഹുലിനെ സമീപിച്ചത്. . പ്രതിദിനം 20 മുതല്‍ 30 വരെ ബാഗുകള്‍ ഭദ്രമായി സൂക്ഷിച്ച് വെയ്ക്കുന്ന ഇദ്ദേഹം ഇതുവഴി ഓരോ ദിവസവും 20,000 മുതല്‍ 30,000 രൂപ വരെ സമ്പാദിച്ചിരുന്നു. പോസ്റ്റ് വൈറലായതോടെ ഓട്ടോറിക്ഷാ ഡ്രൈവറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
വിഷയം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഓട്ടോ ഡ്രൈവർമാർ ലോക്കർ സംവിധാനം നടത്തിയ പ്രദേശത്ത് കനത്ത സുരക്ഷയെ തുടർന്ന് പാർക്കിംഗ് കർശനമായി നിരോധിക്കുന്നുവെന്നും യാത്രക്കാരെ കൊണ്ടു പോകുന്നതിന് മാത്രം പ്രദേശത്ത് ഓട്ടോ പാർക്ക് ചെയ്യാകൂയെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഡ്രൈവർമാർക്ക് ലോക്കർ സേവനങ്ങൾ നടത്തുന്നതിനോ അടുത്തുള്ള കടകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനോ നിയമപരമായ അനുമതിയില്ല. ഓട്ടോ ഡ്രൈവർക്ക് ലോക്കർ സർവീസ് നടത്താനുള്ള ലൈസൻസ് ഇല്ലെന്നും യാത്രക്കാരെ കൊണ്ടുപോകാനുള്ള ലൈസൻസ് മാത്രമേയുള്ളൂല്ലെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സുരക്ഷാ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകി.